വിദേശത്ത് എവിടെയും വേരുകളുള്ള സാത്താന്‍ സേവകര്‍ക്ക് കേരളത്തിലും വേരുകളെന്നു റിപ്പോര്‍ട്ട്, സമൂഹത്തിലെ ഉന്നതര്‍ സംഘത്തില്‍

 




ശ്വര്യം വര്‍ദ്ധിക്കാനും സമ്ബത്ത് കുമിഞ്ഞുകൂടാനും യുവതികളെ ലൈംഗികമായി പീഡിപ്പിച്ച്‌ വരുതിയിലാക്കി,​ അവരെ ഉപയോഗിച്ച്‌ തിരുവോസ്തി വരെ കൈക്കലാക്കാനും മോഹിച്ച്‌ ബ്ളാക് മാസ് നടത്തുന്ന സാത്താന്‍ സേവകര്‍ക്ക് വിദേശങ്ങളില്‍ ആഴത്തില്‍ വേരുകളുണ്ടെങ്കില്‍,​ കേരളത്തില്‍ അവര്‍ക്കു സ്വാധീനമുള്ള ഒരേയൊരു സ്ഥലം കൊച്ചിയാണ്.

പതിന‍ഞ്ചു വര്‍ഷം മുമ്ബ് കൊച്ചിയിലെ തൃക്കാക്കരയില്‍ അതീവരഹസ്യമായി ഇവര്‍ ഒത്തുകൂടിയിരുന്നു. ആര്‍ത്തവരക്തം സമര്‍പ്പിച്ചായിരുന്നു ദുരൂഹ കര്‍മ്മങ്ങള്‍! ഇവരുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ പൊലീസ് ഇന്റലിജന്‍സ് സംഘം സാത്താന്‍ സേവകരുടെ കൂട്ടത്തില്‍ ഒരാളായി നുഴഞ്ഞുകയറി ഇവരെ കെട്ടുകെട്ടിക്കുകയായിരുന്നു. കേസൊന്നുമെടുത്തില്ല.

കൊച്ചിയില്‍ സാത്താന്‍ സേവക്കാ‌ര്‍ ഇപ്പോഴും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുണ്ട്,​ സംഘത്തില്‍. സംഘത്തില്‍ ചേരാന്‍ കടമ്ബകള്‍ ഏറെയുണ്ട്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നല്‍കൂ. ദൈവവുമായുള്ള പോരില്‍ പറുദീസ നഷ്ടപ്പെട്ട ലൂസിഫര്‍ എന്ന തിരസ്‌കൃത മാലാഖ, പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തില്‍ ഭൂമിയിലെ മനുഷ്യരെ കൂട്ടുപിടിച്ച്‌ ഇന്നും വലിയ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇവര്‍ പിന്തുടരുന്ന വിശ്വാസം. ലൂസിഫറിനെ പ്രീണിപ്പിക്കാന്‍ പ്രത്യേക ദിവസങ്ങളിലെ രാത്രിയില്‍ രക്തവും മദ്യവും അര്‍പ്പിച്ചാണ് ഇവരുടെ ദുഷ്‌കര്‍മ്മങ്ങള്‍.

മൂന്നാറിലെ കറുത്ത രാത്രി

കൊച്ചിയില്‍ പഠിച്ചിരുന്ന ചെറുപ്പക്കാരന്‍ കൊല്ലം,​ തിരുവനന്തപുരം സ്വദേശികള്‍ക്കൊപ്പമാണ് ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്നത്. കൂടെ താമസിച്ചിരുന്ന സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒരിക്കല്‍ കുറച്ചുപേ‌ര്‍ മുറിലേക്കു വന്നു. അമിതമായി മദ്യപിച്ച ചെറുപ്പക്കാരന്‍ ആഘോഷത്തിനിടെ ഉറങ്ങിപ്പോയി. രാവിലെ ക്ലാസില്‍ പോയി തിരികെയെത്തിയപ്പോള്‍ മുറി വൃത്തികേടായിക്കിടക്കുന്നു. വൃത്തിയാക്കുന്നതിനിടെ ഒരു പുസ്തകം കിട്ടി. തുറന്നു വായിച്ചപ്പോള്‍ ഞെട്ടി. സാത്താന്‍ സേവയുമായി ബന്ധപ്പെട്ടതായിരുന്നു പുസ്തകം.

സുഹൃത്തിനോട് കാര്യം തിരക്കിയപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: നീ നേരത്തേ ഉറങ്ങിയല്ലേ. അവരെല്ലാം സേവ കഴിഞ്ഞാണ് പോയത്! ആദ്യമൊക്കെ പേടി തോന്നിയെങ്കിലും ചെറുപ്പക്കാരനും പതിയെ സാത്താന്‍ സേവാ സംഘത്തോടൊപ്പം ചേര്‍ന്നു. 25 പേരുള്ള സംഘത്തിനൊപ്പം മൂന്നാറിലെ പ്രാര്‍ത്ഥനയിലും ഇയാള്‍ പങ്കെടുത്തു. കറുത്ത കോട്ട് ധരിച്ചാണ് പ്രാര്‍ത്ഥനയ്ക്ക് എല്ലാവരും വന്നതെന്നും മയക്കുമരുന്നടക്കം വിളമ്ബിയെന്നുമാണ് സംഘത്തില്‍ നിന്ന് പുറത്തുചാടിയ യുവാവ് കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയത്. അന്ന് കൊച്ചിയില്‍ നിന്നൊരു പെണ്‍കുട്ടി സംഘത്തിലുണ്ടായിരുന്നെന്നും പിന്നീട് ഇവരെ കാണാതായെന്നുമാണ് യുവാവിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നത്. ഗോവയില്‍ ഇവരെ കണ്ടെന്നും പിന്നീട് അപ്രത്യക്ഷമായെന്നും റിപ്പോ‌ര്‍ട്ടില്‍ പറയുന്നു.

വാഴ വീഴ്‌ത്തുന്ന പാതിരി

കോട്ടയം ജില്ലയില്‍,​ ഒരു ക്രിസ്തീയ സഭയിലെ വൈദികന്‍ വാഴ വീഴ്ത്തുന്നതിലായിരുന്നു വിദഗ്ദ്ധന്‍. രോഗശാന്തിക്കായി എത്തുന്നവരുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിക്കുന്നതാണ് ആദ്യ പരിപാടി. ക്രൈസ്തവനാണെങ്കില്‍,​ ദുര്‍മരണപ്പെട്ട ആരോ ദേഹത്ത് കൂടിയിട്ടുണ്ടെന്നും ഇത് സാത്താന്റെ കളിയാണെന്നും പറയും. ഹൈന്ദവ വിശ്വാസിയാണെങ്കില്‍ കഥ മാറ്റിപ്പിടിക്കും. പൂജയൊന്നും കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവായിരിക്കും ഇവിടെ വൈദികന്റെ കഥയിലെ വില്ലന്‍! ജിന്ന് കേറിയതാണെന്നാവും ഇസ്ലാം മതവിശ്വാസിയോട് പറയുക. എല്ലാം സാത്താന്റെ കളികളാണെന്ന് പറഞ്ഞുവയ്ക്കും. പിന്നെ നീണ്ട പ്രാര്‍ത്ഥനയാണ്. ആവാഹിച്ചെടുത്ത സാത്താനെ വാഴയിലേക്കു മാറ്റിയെന്നും വാഴ നിലംപൊത്തുമെന്നും പാതിരിയെ തേടിയെത്തുന്നവരെ വിശ്വസിപ്പിക്കും. എന്തായാലും പാതിരിയുടെ ട്രിക്ക് കാണാന്‍ പോയവരാരും വാഴ വീഴുന്നത് കണ്ടില്ല. പ്രാര്‍ത്ഥനയ്ക്ക് പണം വാങ്ങുമെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. ചെറിയ ആശ്രമം പിന്നീട് വമ്ബന്‍ സെറ്റപ്പായെന്നാണ് കോട്ടയത്തുകാര്‍ പറയുന്നത്.

സേവ ടിവിയില്‍; പണി പാളി

ആസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്ന എ.ബി.സി ടിവിക്ക് അടുത്തിടെ ഒരു അമളി പറ്റി. തത്സമയ വാ‌ര്‍ത്താ സംപ്രേഷണത്തിനിടെ സാത്താന്‍ സേവയുടെ ഒരു വീഡിയോ കയറിവന്നു. ക്വീന്‍സ് ലാന്‍ഡിലെ പൊലീസ്, മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിര്‍ദ്ദേശത്തെ കുറിച്ചുള്ള വാര്‍ത്ത തത്സമയം നല്കുന്നതിനിടെയാണ് അബദ്ധം പിണഞ്ഞത്.

ഒരു കെട്ടിടത്തിനു മുകളില്‍ സ്യൂട്ട് ധരിച്ച കുറച്ചു പേര്‍ പങ്കെടുക്കുന്ന ചര്‍ച്ചയുടെ രംഗം കാണിച്ചാണ് വാര്‍ത്ത തുടങ്ങിയത്. പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താന്‍ സേവയുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. മൂന്നു പേരാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. തിളങ്ങുന്ന കുരിശും അതിനു സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലേക്ക് കൈ ഉയര്‍ത്തി നില്‍ക്കുന്നതുമായിരുന്നു വീഡിയോയില്‍. കറുത്ത വസ്ത്രം ധരിച്ച വ്യക്തി 'ഹെയ്ല്‍ സാത്താന്‍' എന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ വീഡ‌ിയോ എങ്ങനെ തത്സമയ സംപ്രേക്ഷണത്തിന് ഇടയില്‍ വന്നെന്ന രഹസ്യം ചാനല്‍ പുറത്തു വിട്ടിട്ടില്ല.

തിന്മ കൊയ്യാന്‍ ലൂസിഫര്‍

ലോകത്ത് തിന്മ വിതറി ഫലം കൊയ്യാന്‍ കാത്തിരിക്കുകയാണ് ലൂസിഫറെന്നും, ദൈവത്തെ ഇകഴ്ത്തി സാത്താനെ പ്രീതിപ്പെടുത്തിയാല്‍ ലൂസിഫര്‍ കനിയുമെന്നുമാണ് ക്രൈസ്തവരിലെ ചിലര്‍ വിശ്വസിക്കുന്നത്. ഇതിനായി മതഗ്രന്ഥങ്ങളില്‍ ദൈവമെന്നു പറയുന്നിടത്ത് സാത്താനെന്ന് പറയുകയും,​ വിശുദ്ധ കുരിശ് തലതിരിച്ചു പിടിക്കുകയുമൊക്കെ ചെയ്യും,​ ഇവര്‍. മനുഷ്യരക്തം സമ‌ര്‍പ്പിക്കുന്നതും മദ്യവും മയക്കുമരുന്നും കാഴ്ചവയ്ക്കുന്നതും പതിവ്. പ്രത്യേക ദിവസങ്ങളില്‍ കുട്ടികളെ ബലി നല്‍കിയും ഇവ‌ര്‍ സാത്താനെ പ്രീതിപ്പെടുത്തും.

കൊളംബിയയില്‍ സാത്താനായി പ്രത്യേക ആരാധനാലയം തന്നെയുണ്ട്. യൂ ട്യൂബ് വഴിയാണ് പ്രചാരണം.

കൊച്ചിയില്‍ സാത്താന്‍ സേവ നടത്തിയ ഒരു ബിഷപ്പുണ്ടായിരുന്നു. സ്വന്തം അരമനയിലായിരുന്നു അദ്ദേഹത്തിന്റെ ആഭിചാരം. ആര്‍ത്തവരക്തവും മനുഷ്യരക്തവും ഉപയോഗിച്ചായിരുന്നു പൂജകള്‍. ഒരു യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല.

വിശ്വാസം മുതലെടുത്താണ് പല മതവിഭാഗങ്ങളിലും ആഭിചാരക്രിയകളുടെ തട്ടിപ്പ്. ഏതു മതത്തിലും വിശ്വാസം വ്യക്തിനിഷ്ഠമായ അവകാശമാണെന്ന് സമ്മതിക്കാമെങ്കിലും,​ അതു മുതലെടുത്തുള്ള ദുഷ്ക്രിയകളും തട്ടിപ്പുകളും കര്‍ശന ശിക്ഷയുടെ പരിധിയില്‍ വരണം. പരമ്ബരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുറത്ത്,​ ദുരുദ്ദേശ്യത്തോടെ,​ ദുഷ്ടലാക്കോടെ,​ സ്വാര്‍ത്ഥ ലാഭചിന്തയോടെ അരങ്ങേറുന്ന ഏതു ക്രിയകളും എതിര്‍ക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്. വിശ്വാസം വിശുദ്ധമാണ്; അന്ധവിശ്വാസം അബദ്ധവും. പൂജാവിധികള്‍ ആചാരബന്ധിതമാണ്; ആഭിചാര തട്ടിപ്പുകള്‍ കുറ്റകൃത്യവും.

Comments